Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ കേരളം അംഗീകരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എഐവൈഎഫും, എഐഎസ്എഫും തീരുമാനിച്ചു
ഇതിന്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സിപിഐയുടെ യുവജന - വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും. തിങ്കളാഴ്ച ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുന്നത് വരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞു.
അതിനിടെ കണ്ണൂരിൽ എഐവൈഎഫ് മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ചു. മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് നേരത്തെ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ രംഗത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പേരാമ്പ്രയിലെ സംഘർഷവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷ്. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്യുകയാണ്.
എല്ലാക്കാലത്തും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ല. ഇത് പോലീസ് മനസിലാക്കണം. എംപിയെ മർദിക്കുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായി. പോലീസ് നടത്തുന്നത് പ്രതികാര നടപടിയാണ്. പോലീസ് ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.
സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളിൽ അഭിപ്രായ ഭിന്നതയില്ല. നേതാക്കൾ ഇടപെട്ട് കൂട്ടായ തീരുമാനത്തിലാണ് നിയമനം. അബിൻ പാർട്ടിവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല.
അബിൻ പറഞ്ഞത് സംസ്ഥാന ഘടകത്തിൽ പ്രവർത്തിക്കണമെന്നാണ്. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ഒ.ജെ.ജനീഷ് പറഞ്ഞു.
Kerala
പാലക്കാട്: എംഎൽഎ ഫണ്ട് ഉപയോഗിച്ച് പിരായിരിയിൽ നിർമിച്ച റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
തുടർന്ന് കാറിനു മുകളിൽ ഡിവൈഎഫ്ഐയുടെ പതാകയും വച്ചു. ഇതോടെ കാറിനു പുറത്തിറങ്ങിയ രാഹുൽ പ്രദേശത്തെ വീടുകളിൽ കയറി ആളുകളുമായി സംസാരിക്കുകയും പിന്നീട് റോഡ് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു.
എന്നാൽ കൂക്കി വിളികളും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രാഹുലിനെ പിന്തുടർന്നു. ഇതിനിടെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. തുടർന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകർ എംഎൽഎയെ തോളിലേറ്റിയാണ് യോഗസ്ഥലത്തേക്ക് എത്തിച്ചത്.
വിവാദങ്ങള്‍ക്കുശേഷം രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലെ പരിപാടികളിൽ രഹസ്യമായിട്ടാണ് പങ്കെടുത്തിരുന്നത്. എന്നാൽ പിരായിരിയിലെ റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് കാണിച്ച് ഫ്ലക്സ് ഉൾപ്പടെ നേരത്തെ സ്ഥാപിച്ചിരുന്നു.
പരിപാടിയിൽ പ്രതിഷേധവുമായി എത്തുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും അറിയിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
Kerala
കൊല്ലം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സിപിഐ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പുനലൂർ എംഎൽഎ പി.എസ്.സുപാലിനെതിരെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
സുപാലിനെതിരെ ഡയിംഗ് ഹാർനെസ് എംഎൽഎ എന്ന ബാനറുമായാണ് പ്രതിഷേധം നടന്നത്. പുനലൂർ എസ്എൻ കോളജ് യൂണിയൻ തെരഞ്ഞെടിപ്പിലെ വിജയത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിലും സുപാലിനെതിരെ ബാനർ ഉയർന്നിരുന്നു.
സുപാൽ അടവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർമാരുടെ പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നായിരുന്നു ബാനർ. ഇതിന് പിന്നാലെ എസ്എഫ്ഐയ്ക്കും ഡിവൈഎഫ്ഐയ്ക്കും എതിരെ അധിക്ഷേപ മുദ്രവാക്യവുമായി എഐഎസ്എഫും എഐവൈഎഫും പ്രതിഷേധം നടത്തിയിരുന്നു.
Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. വസ്തുതകള്‍ ഇല്ലാത്ത നോട്ടീസ് അയച്ച് ഇഡി പേടിപ്പിക്കാനാണ് നോക്കിയത്.
നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നീട് അനങ്ങിയില്ല. ബിജെപി സര്‍ക്കാരിന്റെ എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഇഡിയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കൊള്ളയില്‍ പാര്‍ട്ടിക്ക് ഒളിക്കാന്‍ ഒന്നുമില്ല. ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തത് ആരായാലും വെളിച്ചത്തുകൊണ്ടു വരും. പാർട്ടിക്ക് ഒരു വേവലാതിയുമില്ല.
ബിഹാറിൽ ഇടതു പാർട്ടികൾക്ക് സീറ്റ് കുറയില്ല. 29 സീറ്റുകളിൽ ഇടതുപാർട്ടികൾ മത്സരിക്കും. ഇക്കാര്യം തേജസ്വി യാദവ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും എം.എ.ബേബി വ്യക്തമാക്കി.
Sports
ഇൻഡോർ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലാൻഡിനെ ആറുവിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം. കിവീസ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസ് ഓപ്പണർ തസ്മിൻ ബ്രിറ്റ്സ് (101), സുൻ ലൂസ് (83) എന്നിവരുടെ കരുത്തിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
സ്കോർ: ന്യൂസിലാൻഡ് 231/10 (47.5) ദക്ഷിണാഫ്രിക്ക 234/4 (40.5). ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 47.5 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സോഫി ഡിവൈൻ (85) ആണ് ടോപ് സ്കോറർ. ബ്രൂക് ഹാലിഡേ (45), ഓപ്പണർ ജോർജിയ പ്ലിമർ (31) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
നാല് വിക്കറ്റ് വീഴ്ത്തിയ ഓൻകുലുലേകോ ലാബയാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ തിളങ്ങിയത്. മാരിസൻ കേപ്, അയാബോംഗ ഖാക, നാദിൻ ഡി ക്ലെർക്, ലോ ടൈറൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.